ഇപ്പോൾ സമയം

ഇഞ്ചക്ഷൻ

            കുറേ നാളുകൾക്ക് ശേഷം എന്റെ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഞാൻ.. നിനച്ചിരിക്കാതെയാണ് ചെറിയൊരു പനി പിടിപെട്ടത്. അടുത്ത ദിവസം ഒരു യാത്ര ഉള്ളത് കൊണ്ട് പനി മാറിയില്ലെങ്കിൽ ശരിയാവില്ല എന്ന് കരുതിയാണ് ഞാൻ ആശുപത്രിയിൽ ചെന്നത്. മരുന്നിന്റെ മണം എന്നെ ശെരിക്കും അസ്വസ്ഥ ആക്കുന്നുണ്ടായിരുന്നു. വേഗം അവിടുന്നൊന്ന് പോയാൽ മതിയെന്ന് മാത്രമായി ചിന്ത. കാത്തിരിപ്പിനൊടുവിൽ ഡോക്ടറെ കണ്ടു. ഇഞ്ചക്ഷനു കുറിച്ചു തന്നു. അതിനായി ഇഞ്ചക്ഷൻ റൂമിന്റെ വാതിൽക്കൽ വീണ്ടുമൊരു കാത്തിരിപ്പ്.
             അപ്പോളാണ് അവിടിരിക്കുന്ന ഒരാൾടെ മുഖം ഞാൻ ശ്രദ്ധിച്ചത്. സ്കൂളിൽ സീനിയർ ആയി പഠിച്ച ഒരാൾ. ഞാൻ പരിചയം പുതുക്കാനായി അടുത്തേക്ക് ചെന്നു. "ചേട്ടാ, എന്നെ അറിയ്വോ? നമ്മൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്."
എന്തോ, അയാൾ എന്നെ തുറിച്ചു നോക്കി.
ഞാൻ വീണ്ടും പറഞ്ഞു "ഓർമയില്ലേ? ചേട്ടൻ +2 കഴിഞ്ഞ് പോകുമ്പോ ഞാൻ 8ല് ആയതേ ഉള്ളാരുന്നു. അതാ."
 ഒരു ചെറു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ചുറ്റും ഇരിക്കുന്നവരൊക്കെ എന്നെ ഒരു മാതിരി നോക്കുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിചു. "എന്നാലും ഞാൻ ഇവിടെ വെച്ച് കാണും എന്ന് ഒരിക്കലും വിചാരിച്ചില്ല. അല്ല, ചേട്ടനിപ്പോ എന്ത് ചെയ്വാ? വല്ലോ ഇന്ഫോസിസിലോ മറ്റോ ആരിക്കുമല്ലേ?" ഞാൻ ചോദിച്ചു.
 പെട്ടെന്ന് അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞ പോലെ എനിക്ക് തോന്നി.
അയാൾ ഒരു ദീർഖനിശ്വാസം വിട്ടു. എന്നിട്ട് പതുക്കെ പറഞ്ഞു "ഞാൻ ഓർത്തു നിനക്കെല്ലാം അറിയാമെന്ന്. ഞാൻ.. ഞാനിപ്പോ ഒന്നും ചെയ്യുന്നില്ല."
"അതെന്നാ? സ്കൂൾ ടോപ്പർ അല്ലാരുന്നോ. പിന്നിപ്പോ എന്താ?"
"പുറത്തേക്കിറങ്ങിയിട്ട് പറയാം"
അപ്പോളേക്കും എന്റെ നമ്പർ വിളിച്ചു. ഞാൻ ഒന്ന് ആലോചിച്ചു. "ചേട്ടൻ എന്നേക്കാൾ മുൻപ് വന്നതല്ലേ? എനിട്ടെന്നാ എന്നെ ആദ്യം വിളിച്ചത്? ചിലപ്പോ അവർ കാണാഞ്ഞതാകും. ഞാൻ പറഞ്ഞേക്കാം."
ഞാൻ അകത്തേക്ക് പോയി. ഇഞ്ചക്ഷൻ എടുക്കാൻ വന്ന നേഴ്സ് കൂടെ ഉണ്ടാരുന്ന മറ്റൊരു നേഴ്സിനോട് പറയുന്നത് കേട്ടു. "അയാളെ അകത്തേക്ക് വിളിക്കാൻ എനിക്ക് പേടിയാ. ഒരാളെ കുത്തി കൊന്നയാളാ. എപ്പോളാ എന്തേലുമൊക്കെ തോന്നുന്നതെന്ന് പറയാൻ പറ്റില്ല."
 ഞാൻ ഒന്ന് ഞെട്ടി. അവർ പറഞ്ഞത് അയാളെ കുറിച്ചായിരിക്കുമോ?" ഞാൻ ഒന്നും ചോദിക്കാതെ പുറത്തേക്ക് നടന്നു. പുറത്ത് അയാളിപ്പോളും തന്റെ നമ്പർ വിളിക്കുന്നത് കാത്തിരിക്കുകയാണ്. ഒന്ന് ചിരിച്ചു എന്നു വരുത്തിയിട്ട് ഞാൻ പുറത്തേക്ക് നടന്നു. വരാന്തയിൽ എത്തിയപ്പോൾ ഓർത്തു എന്തായാലും അയാൾ ഇറങ്ങി വന്നിട്ടേ പോകുന്നുള്ളൂ. എന്താ സംഭവിച്ചതെന്ന് അറിയാൻ ചെറിയൊരു ആഗ്രഹം. ഞാൻ അവിടെ കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ വരുന്നത് കണ്ടു ഞാൻ എണീറ്റ് ചെന്നു. എന്നെ കണ്ടപ്പോൾ ചെറുതായൊന്നു ചിരിച്ചു അയാൾ. "പോയില്ലേ ഇതു  വരെ?"
"ഇല്ല, ഇഞ്ചക്ഷൻ എടുത്തോ?"
"പിന്നേം കുറെ പേരെ വിളിച്ചു. എന്നെ ഇനി വിളിക്കാൻ പോകുന്നില്ലെന്ന് മനസ്സിലായപ്പോ ഞാനിങ്ങു പോന്നു."
"അതെന്താ, അവരോട് ഒന്ന് ചോദിച്ചു കൂടാരുന്നോ?"
"എന്തിന്? അവർ വിളിക്കില്ല. അവർക്ക് പേടി കാണും"
അത് കേട്ട് ഞാനൊന്നു നിന്നു. തിരിഞ്ഞു നോക്കിയിട്ട് അയാൾ ചോദിച്ചു "വരുന്നില്ലേ?"
"ചേട്ടാ, എന്താ ഉണ്ടായത്?"
"ഒരാളെ കൊന്ന കേസിലെ പ്രതിയാണ് ഞാൻ"
"എന്തിനു?"
അയാൾ ആ കഥ പറഞ്ഞു. സ്വന്തം പെങ്ങളോട് അപമര്യാദയായി പെരുമാറിയ ഒരാളോട് അത് ചോദിക്കാൻ പോയതും. അത് വഴക്കായതും. കൂടെ ഉണ്ടാരുന്ന കൂട്ടുകാരിൽ ആരോ ലഹരിയുടെ പുറത്ത് അയാളെ തലയ്ക്കടിച്ചു കൊന്നതും ഒക്കെ. പറഞ്ഞു തീർന്നപ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു. ഇപ്പോൾ കേസിന്റെ വിധിക്കായ്‌ കാത്തിരിക്കുകയാണത്രെ.
എല്ലാം കേട്ടു കഴിഞ്ഞ് എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പോകട്ടെ, എന്നെ അറിയാത്ത അരെലുമുള്ള ആശുപത്രിയിൽ പോയി കാണിക്കണം."
അയാൾ നടന്നകലുന്നത് നോക്കി ഞാൻ നിന്നു. എനിക്ക് പരിചയമുള്ള അയാൾ ഒരു പാവമായിരുന്നു. സ്കൂളിലെ എല്ലാ കാര്യത്തിനും മുൻപിൽ. +2നു സ്കൂൾ ടോപ്പർ ആയിരുന്നു. ഏതേലും വലിയ കമ്പനിയിൽ ജോലി ചെയ്യേണ്ടിയിരുന്ന ഒരാൾ. പക്ഷേ, ഇപ്പൊ... അപ്പോളാണ് കുറച്ചു മുന്പ് അയാളോട് സംസാരിച്ചപ്പോൾ തുറിച്ചു നോക്കിയ ചുറ്റുമുണ്ടായിരുന്ന കണ്ണുകളെ ഓർത്തത്. അകത്ത് നേഴ്സ് പറഞ്ഞത് ഓർത്തത്. സാഹചര്യങ്ങൾ മൂലം കുറ്റവാളികൾ ആകുന്നവരെ എന്തിനാണ് എല്ലാവരും കൂടെ ഒറ്റപെടുതുന്നത്?
                                              അതെ ലോകം ഇങ്ങനെയാണ്..
ക്രൂരമാണ് പലപ്പോളും.

നാലുമണി പൂക്കൾ

            ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്‌ സ്റ്റാൻഡിൽ എത്തിയതായിരുന്നു രശ്മി. അവിടൊരു ആൾക്കൂട്ടം കണ്ടപ്പോൾ ആദ്യം അത് ശ്രദ്ധിക്കാൻ പോയില്ല. വീണ്ടും വീണ്ടും ആളു കൂടുന്നത് കണ്ടപ്പോൾ അതെന്താണെന്ന് നോക്കാനായി രശ്മിയും അവിടേക്ക് ചെന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അവർക്കിടയിലൂടെ നടുവിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. 2 പെണ്‍കുട്ടികൾ, അതും സ്കൂൾ യൂണിഫോമിൽ നിലത്തു കിടന്ന് പിടയുകയാണ്. വിഷം കഴിച്ചതോ മറ്റോ ആകാം, വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നുണ്ട്.അവൾ ചുറ്റും നോക്കി. അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ട്പോകാൻ ശ്രമിക്കാതെ അവരുടെ ആ അവസ്ഥ ക്യാമറയിൽ പകർതാനാണ് പലരും ശ്രമിക്കുന്നത്.അവൾ എല്ലാവരോടുമായി പറഞ്ഞു: "ആരെങ്കിലുമൊന്ന് സഹായിക്കു, നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം." പക്ഷെ ആരും അത് കേട്ടതായി പോലും ഭാവിച്ചില്ല. അവൾ അതുവഴി പോയ പല വണ്ടികൾക്കും കൈ കാണിച്ചു. അവസാനം ഒരു ന്യൂസ്‌ റിപ്പോർട്ടർ തന്റെ വണ്ടി നിർത്തി അവരെ എടുത്ത് വണ്ടിയിൽ കിടത്തി അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
                 തന്റെ അരികിൽ മരണ വെപ്രാളത്തിൽ കിടക്കുന്ന ആ കുട്ടികളെ നോക്കി രശ്മി ഇരുന്നു. അതിലൊരു കുട്ടി അവളുടെ കയ്യിൽ തന്റെ വിരലുകൾ അമർത്തി. ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും ഒരു കുട്ടി ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു. കുറച്ചു നേരത്തിനു ശേഷം ഐ സി യു വിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ രശ്മിയോടായി പറഞ്ഞു: "അര മണിക്കൂറിലേറെ ആയി വിഷം ഉള്ളിൽ ചെന്നിട്ട്, അല്പം കൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിച്ചേനെ". അല്പം നേരത്തിനുള്ളിൽ ആ കുട്ടികളുടെ വീട്ടുകാർ അവിടേക്ക് എത്തി. പൊട്ടികരയുന്ന അവർക്കിടയിലൂടെഅവൾ പുറത്തേക്ക് നടന്നു. ആശുപത്രിയിലെ ടിവി സ്ക്രീനിലെ ദൃശ്യത്തിൽ ആ കുട്ടികളുടെ വാർത്ത‍ അപ്പോളേക്കും വന്നിരുന്നു. സഹായിക്കാൻ വന്ന ആ റിപ്പോർട്ടർ അത് "എക്സ്ക്ലൂസിവ്" ആക്കിയിരുന്നു.
               പുറത്തേക്ക് നടക്കുമ്പോൾ രശ്മിയുടെ മനസ്സിൽ പലചോധ്യങ്ങളും ഉടലെടുത്തു. "എന്തിനായിരിക്കാം ആ കുട്ടികൾ ഇത് ചെയ്തത്? ഏതോ നീചന്മാരുടെ ചതിയിൽ അകപെട്ടതാകാം. അല്ലെങ്കിൽ വീട്ടുകാരുടെയോ അധ്യാപകരുടെയോ ശകാരത്തെ ഭയന്ന് ചെയ്തതാകാം. അല്ലാതെ ഈ ചെറു പ്രായത്തിൽ ജീവിതം മടുക്കാനായി വേറെന്തു കാരണമാണ് ഉള്ളത്? എന്തൊക്കെയാനെലും ആ കുട്ടികൾ മരിക്കില്ലായിരുന്നു. അവിടെ കൂടി നിന്നിരുന്ന ആരെങ്കിലും ഒരാൾ അവരെ നേരത്തെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ." ആശുപത്രി ഗേറ്റ് കടക്കുമ്പോൾ അവളുടെ കയ്യിൽ ചെറിയൊരു വേദന. ആവസാന നിമിഷത്തിൽ ആ കുട്ടികളിലാരോ ഏല്പിച്ച ആ മുറിവിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
(കടപ്പാട്: രണ്ടു +2 വിദ്യർഥിനികൾ വിഷം കഴിച്ചു ബസ്‌ സ്റ്റാൻഡിൽ കിടന്നു മരിച്ച സംഭവത്തിൽ നിന്നും)

എന്റെ കലാലയം-ഒരു മണ്ഡലകാല ഓർമ

രാവിലെ 7 മണിക്ക് തുടങ്ങുന്നതാണ് കോളേജിലേക്കുള്ള യാത്ര. സാധാരണ ദിവസങ്ങളിൽ 7 മണിക്ക് ബസ്സിൽ കയറിയാൽ 9.30നു കോളേജിൽ എത്തും. എന്നാൽ ശബരിമല സീസണ്‍ തുടങ്ങിയാൽ പിന്നെ എത്തിയാൽ എത്തി.
       
          എന്നും ഒരേ ബസ്സിനു പോകുന്നത്കൊണ്ട് ടൂർ പോകുന്ന പോലാ എന്നും യാത്ര. 7നു ചങ്ങനാശ്ശേരിയിൽ നിന്ന് യാത്ര തുടങ്ങുമ്പോ ഞാനും വേറെ 2 പേരും മാത്രമേ കാണൂ. അത് ഏകദേശം പ്ലാചേരി ആകുമ്പോ ഞങ്ങടെ കോളേജ് ബസ്‌ പോലാകും. മുഴുവൻ അങ്ങോട്ടുള്ള പിള്ളേർ ആയിരിക്കും. അവരേം സമ്മതിക്കണം. എനിക്കൊക്കെ 40 രൂപാടെ ടിക്കെടിന്റെ സ്ഥാനത്ത് 7 രൂപ കൊടുത്താൽ മതിയാരുന്നു. പൊന്തൻപുഴ വനത്തിലൂടെ ഉള്ള ആ യാത്ര. കാട്ടിലൂടെ കോളേജിൽ പോകാനും വേണം ഒരു ഭാഗ്യം.
              അപ്പോ, പറഞ്ഞു വന്നത് ഇതല്ല.. വണ്ടി എരുമേലി ആകാൻ ഉള്ള കാത്തിരിപ്പാണ് പിന്നെ. ശബരിമല സീസണ്‍ അയാൽ പിന്നെ എരുമേലി ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ബസ്‌ സാധാരണ കരിങ്കലുമൂഴിയിൽ നിന്ന് എരുമേലി സ്റ്റാന്റ് വരെ പോയി തിരിച്ചു കരിങ്കലുമൂഴിയിൽ വന്നിട്ടാണ് മുക്കൂട്ടുതറയ്ക്ക് പോകുന്നത്. ശാസ്താവിന്റെ അമ്പലമാകുമ്പോളെക്കും നാനാ വർണങ്ങളും കൊട്ടും നിറയും. രാജ്യത്തെ ഏകദേശം എല്ലാ സ്ഥലത്തുനിന്നും ശബരിമലയ്ക്ക് പോകാൻ വരുന്നവരെ അവിടെ കാണാം. പേട്ടതുള്ളലിന്റെ താളത്തിൽ മറ്റൊന്നും ശ്രദ്ധിക്കാതെ നീങ്ങുന്ന അവർ ഒരു കൗതുക കാഴ്ച തന്നെയാണ്. അതുവരെ വിജനമായ് കിടന്നിരുന്ന വഴിവക്കുകളിൽ വിവിധ നിറത്തിലുള്ള പൊടികളും, ശബരിമലയുടെയും സന്നിധാനതിന്റെയും ചെറിയ രൂപങ്ങൾ വെച്ച താൽകാലിക സ്റ്റുഡിയോകളും, കന്നി അയ്യപന്മാർക്ക് വേണ്ടിയുള്ള ചെറു അസ്ത്രങ്ങളും അങ്ങനെ എന്തെല്ലാമോ വിൽക്കുന്ന കടകളാണ് മുഴുവൻ. വഴിനിറഞ്ഞു നടന്നു നീങ്ങുന്ന അയ്യപ്പന്മാരുടെ ശരണം വിളികൾ ഇപ്പോളും കാതിൽ കേൾക്കാനാകും. ആ തിരക്കിനിടയിലൂടെ വണ്ടി വളരെ പതുക്കെയേ നീങ്ങൂ..
         വാവര് പള്ളിയുടെ അടുത്ത് എത്തുമ്പോളെക്കും ശരണം വിളികൾ ഉച്ചത്തിലാകും. കൊചമ്പലത്തിൽ നിന്നും വാവര് പള്ളിയിലേക്ക് പേട്ട തുള്ളി പോകുന്നവരുടെ തിരക്ക് കാരണം ആ വഴി നടക്കാൻ പോലും ഇട കാണില്ല. (പിന്നെ, ഈ കൂടെ ഒരു കാര്യം കൂടെ പറയണമല്ലോ, ഹോ.. എന്നാ നാറ്റം ആണെന്നോ അത്രേം ദൂരം.. ഈ ബാക്കി ഉള്ള നാട്ടുകരൊന്നും കുളിക്കില്ലേ ആവോ..?) അവിടം എങ്ങനെയേലും കടന്നു കിട്ടാൻ കുറഞ്ഞത് അര മണിക്കൂർ എങ്കിലും വേണം(വെറും 5 മിനിറ്റ് ദൂരമാണ് കേട്ടോ..) വീണ്ടും ആ വഴി തിരച് കരിങ്കലുമൂഴി വരെ പോയാൽ പിന്നേം പോകും അര മണിക്കൂർ കൂടെ. അപ്പൊ വണ്ടി പ്രോപോസ് എസ്റ്റേറ്റ്‌ വഴി തിരിച്ചു വിടും. ഞങ്ങളും അത് തന്നെയാരിക്കും ആഗ്രഹിക്കുനത്. കാരണം എസ്റ്റേറ്റ്‌ റോഡിൽ കൂടെ കോളേജ് വരെ നല്ല രസമാ പോകാൻ. എരുമേലി മുതൽ കോളേജ് വരെ കുത്തനെ ഒരു കയറ്റമാണ്. പിന്നെ ഡിസംബർ മാസം ആയോണ്ട് കയറ്റം തുടങ്ങുമ്പോ കൂടെ കൂട്ടിനു ചെറിയ തണുപ്പും ഉണ്ടാകും. 9.30ക്ക് തുടങ്ങുന്ന കോളേജിൽ അങ്ങനെ എത്തുമ്പോ 10 എങ്കിലുമാകും. ഈ സീസണ്‍ ആയോണ്ട് ലേറ്റ് ആയാലും ആരും ഒന്നും പറയില്ല. അത് മുതലാക്കുന്നവരും ഉണ്ട്ട്ടോ..ബ്രേക്ക്‌ ടൈമിൽ കാന്റീനിലൊട്ട് പോകാനൊന്നും പറ്റില്ല. അവിടേം അയ്യപന്മാർക്ക് ഫുഡ്‌ കൊടുക്കുന്നുണ്ട്. പിന്നെ വേറൊരു ഗുണം സീസണ്‍ തുടങ്ങിയാൽ 1.50നു കോളേജ് വിടും. തിരിച്ചും ഈ കടമ്പകളൊക്കെ കടക്കെണ്ടതല്ലേ.

 ചന്ദനക്കുടം
                    എരുമേലിയെ കുറിച്ച് പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഇതൂടെ പറയണം. എല്ലാ മതവിഭാഗവും ഒന്നായി ആഘോഷിക്കുന്ന ചന്ദനകുടം മകര വിളക്കിന്റെ 2 ദിവസം മുന്പ് എരുമേലി ടൌണിൽ നടക്കും. സോറി, കൂടുതൽ അറിയില്ല.. കാരണം മകരവിളക്കിന് 1 ആഴ്ച മുൻപേ ഞങ്ങൾക്ക് സ്പെഷ്യൽ സീസണ്‍ അവധി തുടങ്ങിയിരിക്കും.

എന്തൊക്കെ ആണേലും ഈ ശബരിമല സീസണ്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു. ഒരു നാടിന്റെ വേർതിരിവില്ലാത്ത മുഴുവൻ സ്നേഹം ഏറ്റു വാങ്ങി ഓരോ അയ്യപന്മാരും മല ഇറങ്ങി തിരികെ പോകും. സന്നിധാനത്ത് അവർ കണ്ട ആ ദിവ്യ ചൈതന്യത്തിനൊപ്പം ഈ നാടും മനസ്സിൽ എന്നും കാണും.

ഇത് എഴുതി തീർന്നപ്പോൾ കണ്ണ്‍ ഒന്ന് നനഞ്ഞു. ആ സുഖമുള്ള ഓർമകളിൽ.

വിർച്വൽ ലൈഫിൽ ഞാൻ

 വിർച്വൽ ലൈഫിൽ ഞാൻ ഞാൻ അല്ലാതായി മാറുകയാണ്.. അല്ല, സത്യത്തിൽ റിയൽ ലൈഫിൽ ആണ് ഞാൻ കപടമുഖം കൊണ്ട് നടക്കുന്നത്.. മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയാൻ ധൈര്യമുള്ള ഒരു കോട്ടയംകാരി അച്ചായത്തി കുട്ടിയാണ് ഞാൻ.. അഹങ്കാരി ആണെന്ന് മുതിർന്നവർ പറയും.. എങ്കിലും പല കാര്യങ്ങളിലും ഉള്ള അഭിപ്രായങ്ങൾ തുറന്നു പറയാൻ പാറ്റാതെ വരുന്ന ഏതൊരു സാധാരണ കേരളീയനേം പോലെ തന്നെയാണ് ഞാനും... അങ്ങനെയാണ് ഞാൻ അനോണി ജീവിതം തുടങ്ങിയത്... ഞാൻ ആരെന്ന് വെളിപെടുതാതെ എന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി എനിക്ക് പറയാം.. അവിടേക്ക് നാട്ടുകാരോ വീടുകാരോ ഒന്നും വരില്ല...

ഈ ജീവിതം ഞാൻ ഇപ്പോൾ നന്നായി ആസ്വദിക്കുകയാണ്... ആരെന്നു പോലും അറിയാത്ത, ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, കുറെ സുഹൃത്തുക്കൾ.. ആർക്കും ദോഷമായ് ഒന്നും ചെയ്യാത്ത കുറെ പേർ... എന്തും തുറന്നു പറയാനൊരു ഇടം.. എല്ലാം ഞാൻ ശെരിക്കും ഇഷ്ടപ്പെട്ടു തുടങ്ങി.. ഒരു പക്ഷെ, അഡിക്ട്ട് എന്ന് തന്നെ പറയാം...